Kerala
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മലയാളികളെയും കാണാതായതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.
ഇതിൽ എട്ടുപേർ കേരളത്തിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ മുംബൈ മലയാളികളാണ്. കൊച്ചി, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ടൂര്‍ പാക്കേജിന്റെ ഭാഗമായി കൊച്ചി തൃപ്പൂണിത്തുറയില്‍ നിന്നും പോയ നാരായണന് നായര്‍, ഭാര്യ ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. അപകടത്തിനു ശേഷം ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്.
യാത്രാസംഘം ഡൽഹിയിൽ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. ചൊവ്വാഴ്ച രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് അറിയിച്ചിരുന്നത്. അതിനുശേഷം ആരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ സംഘാംഗങ്ങൾ സുരക്ഷിതരാണെന്നാണ് മലയാളം സമാജം കൂട്ടായ്മ പറയുന്നത്.
ഇതിനിടെ, ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ മലയാളി സൈനികനുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. 288 മീഡിയം റെജിമെന്റിലെ സൈനികനായ കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി ശ്രീകാന്തിനെ ഫോണ്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രളയത്തില്‍ തങ്ങളുടെ സൈനിക ക്യാംപ് ഒലിച്ചു പോയതായി ശ്രീകാന്ത് പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ സൂചിപ്പിച്ചു.
National
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ ഇതുവരെ 78 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 40ലേറെപ്പേരെ കാണാതായിട്ടുണ്ട്. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണെന്ന് ദുരന്തനിവാരണസേന ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ട്.
ഹിമാചലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുംമണിക്കൂറുകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. നിരവധി ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. വൻനാശമാണു സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഹിമാചലിൽ ഇതുവരെ 23 മിന്നൽപ്രളയവും 19 മേഘവിസ്ഫോടനവും 16 ഇടത്ത് മണ്ണിടിച്ചിലും ഉണ്ടായെന്നാണ് റിപ്പോർട്ട്.
ഹിമാചലിലെ കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചമ്പ, കാംഗ്ര, മാണ്ഡി, ഷിംല, സിർമൗർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കസാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഉന, ബിലാസ്പുർ, ഹാമിർപുർ, ചമ്പ, സോളൻ, ഷിംല, കുളു ജില്ലകളിലും ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. ചന്പ ജില്ലയിൽ മേഘവിസ്ഫോടനം സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ഹിമാചലിൽ 240ലേറെ റോഡുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധിപ്പേർ ഭവനരഹിതരായി.
ഇന്നുരാവിലെ ഡൽഹിയിലും സമീപ മേഖലകളിലും തുടർച്ചയായി മഴ പെയ്തു. വരുംമണിക്കൂറുകളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ അതിശക്തമായ കാറ്റും മിന്നലുമുണ്ടായി. ഡൽഹി-എൻസിആറിൽ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബ്, ജമ്മു കാഷ്മീർ, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.